അർബുദം

ഷൈനി കെ.പി


വർണ്ണസ്വപ്നങ്ങൾ നെയ്ത്
ചിറകുവിരിച്ച്
വിഹായസ്സിലേക്ക് പറന്നുയരാൻ വെമ്പുന്ന
നേരങ്ങളിൽ, അറിയാതെ
നിരാശയുടെ കാണാക്കയങ്ങളിൽ വീണുടയുന്നതോ മാനസം ?

കിനാവുകൾ മിഴിനീരായി മാറിടുന്നു
പരിഷ്ക്കാരത്തിന്നലയടികൾ
മർത്യഹൃത്തിൽ മുഴങ്ങിയപ്പോൾ
അടിവേരിളകിയതോ ജീവകുലത്തിന്റെയെന്നതും
ചിന്തനീയം.

ചുറ്റും ഉയരുന്നല്ലോ രോദനങ്ങൾ.
ആതുരാലയങ്ങൾ പെരുകി,
രോഗങ്ങൾക്ക് പലപേരിട്ടു
ചൊല്ലിവിളിച്ചു, പരക്കം പായുന്നതും
നിത്യവിസ്മയങ്ങൾ,

പിറന്നുവീണ നിഷ്ക്കളങ്ക
ജന്മങ്ങൾ ലോകം
കാണുംമുന്നേ വിടപറയേണ്ടിവരുന്നതും കണ്ണീരണിയുന്ന
കാഴ്ച്ചകൾ മാത്രമായിടുന്നു.

പ്രപഞ്ചത്തെ മുറിവേല്പിച്ചവർ
നരകവാതിലിന് മുന്നിൽ
അർബുദം ബാധിച്ച മേനിയും ഹൃദയവുമായി ഇന്ന് കേഴുന്നു.


FacebookWhatsApp